സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്

എസ്പിജി സംഘങ്ങളാകും സ്കൂളുകളിൽ പെട്ടികൾ സ്ഥാപിക്കുക. എല്ലാ ആഴ്ചയും പെട്ടി തുറന്ന് പരാതികൾ പോലീസ് പരിശോധിക്കും. ഗുരുതരമായ പരാതികളിൽ കേസെടുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യും. ഓരോ സ്റ്റേഷനിലും ഉദ്യോഗസ്ഥന് ചുമതല നൽകും. സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിലാവും പുതിയ നടപടി.
പരിഹരിക്കാവുന്ന പരാതികൾ സ്കൂളിൽ തന്നെ പരിഹരിക്കും. വിദ്യാർത്ഥികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരിക്കെതിരായ പരാതികൾ ഉൾപ്പെടെ കർശന നടപടി എടുക്കാനാണ് പുതിയ തീരുമാനം. കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാൻ സംസ്‌ഥാനം സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ജൂൺ രണ്ടിന് സ്കൂൾ തുറക്കുമ്പോൾ 44 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് പുതുതായി പ്രതീക്ഷിക്കുന്നത്. 100000ത്തിലധികം അധ്യാപകരും ഉണ്ടാകും. പാഠപുസ്തകങ്ങൾക്ക് അപ്പുറത്ത് സാമൂഹിക വിഷയങ്ങളും, വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ നൽകാനും അധ്യയനവർഷം മുതൽ തീരുമാനമുണ്ട്.
കാലവർഷ കാലത്ത് അപകടങ്ങൾ മുന്നിൽകണ്ട് എല്ലാവർഷത്തെയും പോലെ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കും. സ്കൂൾ ബസ്സുകൾക്കും ഫിറ്റ്നസ് നിർബന്ധം. സ്കൂൾ ബസ് ഡ്രൈവർമാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ വെരിഫിക്കേഷൻ എന്നിവയും ഉറപ്പാക്കും
Police prepare to install complaint boxes in schools